Thursday, July 14, 2011

എരിയുന്ന കനല്‍ ....

മുള്ളിന്മേല്‍ മുണ്ടിട്ടാല്‍ മെല്ലെ മെല്ലെ എടുക്കണം എന്നാണ്.അതാണു അഭികാമ്യം.അല്ലെങ്കില്‍ മുണ്ട് കീറി പോകും.ഏതൊരു അപകടത്തില്‍ ചാടിയാലും ശ്രദ്ധിച്ചുള്ള പെരുമാറ്റം ഇല്ലെങ്കില്‍ ദോഷം സംഭവിക്കും.മുള്ളും മുണ്ടും രണ്ടും നിസാരമായി തോന്നുമെങ്കിലും കാര്യത്തിന്‍റെ ഗൌരവം ബോധ്യമായിട്ടുണ്ടാകും.

നാനാത്വതതില്‍ ഏകത്വം ശീലമാക്കിയ ഇന്ത്യാ മഹാരാജ്യത്ത് ഒരു വ്യവഹാര തര്‍ക്കം ഇതു പോലെ അപകടം പിടിച്ച ഒന്നായി അനിശ്ചിതമായി നീളുന്നു.ആറ് പതിറ്റാണ്ടായി ഇന്ത്യയുടെ ആത്മാവില്‍ വെന്തു നീറിക്കൊണ്ടിരുന്ന ഒരു കനലാണ് അയോധ്യ എന്ന പുണ്യ പുരാതന നഗരം.ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഉറപ്പിക്കപ്പെട്ട സര്‍വ്വ മത സാഹോദര്യത്തിന്‍റെ പ്രതികമാണ് അയോധ്യ.സം‌യമനവും ആത്മനിയന്ത്രണവും വിട്ടു സര്‍വ്വ മത സാഹോദര്യവും നാനാത്വത്തില്‍ ഏകത്വവും തീര്‍ത്ത വേലിക്കെട്ടുകളെ പൊളിച്ചു മതത്തിന്‍റെയും ജാതിയുടെയും പേരു പറഞ്ഞു പോരടിച്ചത് നമ്മളാരും മറന്നിട്ടുണ്ടാകില്ല.അയോധ്യ രാമ ജന്മഭൂമിയാണെന്നും അതല്ല ബാബറി മസ്ജിദാണെന്നും രണ്ടു പ്രബല മത വിഭാഗങ്ങള്‍ വിശ്വസിക്കുന്നിടത്ത് തുടങ്ങിയ തര്‍ക്കമാണ് പതിറ്റാണ്ടു കാലമായി എരിഞ്ഞു കൊണ്ടിരിക്കുന്നത്.സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുപ്പതിന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബഞ്ച് നടത്തിയ വിധി പ്രഖ്യാപനം രാജ്യം ശ്രവിച്ചത് എത്ര നെഞ്ചിടിപ്പോടെ ആയിരുന്നു.എന്നാല്‍ അന്നത്തെ വിധി സുപ്രീം കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നു.തര്‍ക്കം പരിഹരിക്കാന്‍ സ്ഥലം പങ്കിട്ടെടുക്കാം എന്ന കീഴ്കോടതി വിധി വളരെ വിചിത്രമായതാണെന്നു ഉന്നത കോടതി നിരീക്ഷണം നടത്തിയിരിക്കുന്നു.ചുരുക്കത്തില്‍ ഈ കനല്‍ ഉടനെയൊന്നും കെട്ടു പോകില്ല എന്ന് തന്നെയാണ് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്.

വെറുമൊരു വ്യവഹാര തര്‍ക്കം മാത്രമല്ല അയോധ്യ എന്നത് എല്ലാവര്‍ക്കുമറിയാം.വളരെ സെന്‍സിറ്റീവായ വിഷയം.ജാതീയതയുടെ ഒരു ചെറിയ തീപ്പൊരി മതി നാട് കത്തിച്ചാമ്പലാകാന്‍ എന്ന് നമ്മള്‍ പരിചയിച്ചിട്ടുള്ളതാണ്.അതു കൊണ്ടു തന്നെ കോടതി വ്യവഹാരങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയ സമവാക്യങ്ങള്‍ ഈ തര്‍ക്ക പരിഹാരത്തിനു വഴിയൊരുക്കേണ്ടതുണ്ട്.എന്നാല്‍ അതിന് ആര്‍ജ്ജവമുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവണം.തിരഞ്ഞെടുപ്പോ അധികാരമോ അല്ല രാജ്യത്തിന്‍റെ നില നിൽപ്പാണ് അത്യാവശ്യം എന്ന ബോധം ഈ പറഞ്ഞ രാഷ്ട്രീയ ഇടപെടലുകളില്‍ തെളിഞ്ഞു കാണണം.സം‌യമനവും സഹവര്‍ത്തിത്വവും പൂര്‍ണ്ണമായും തെളിഞ്ഞു കാണുവാനുള്ള ശ്രമം എല്ലാവരില്‍ നിന്നും ഉണ്ടാവണം.കാരണം നമ്മുടെ മഹത്തായ ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ കൈത്തിരി കെടാതെ വരുന്ന തലമുറയിലേയ്ക്ക് പകര്‍ന്നു കൊടുക്കണം.നാനാത്വത്തില്‍ ഏകത്വവും സര്‍വ്വ മത സാഹോദര്യവും അവരെ പറഞ്ഞു പഠിപ്പിക്കണം.അതു കൊണ്ട് മുള്ളില്‍ വീണത് മെല്ലെ മെല്ലെ എടുക്കുകയേ നിവൃത്തിയുള്ളൂ..

Wednesday, July 13, 2011

പ്രവാസികള്‍ക്കായ്........

കിണറ്റിലെ തവള കുളിച്ച് കിടക്കുന്നോ കുടിച്ച് കിടക്കുന്നോ എന്ന് ആര് അന്വേഷിക്കുന്നു “ ഈ ചൊല്ല് സാധാരണഗതിയില്‍ നിസാരന്മാരുടെ കാര്യത്തെ കുറിച്ച് ആരും അന്വേഷിക്കാറില്ല എന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു.. കാലങ്ങളായി ഇന്ത്യയിലെ വ്യോമയാനമത്രാലയം ഗള്‍ഫ് യാത്രാ ദുരിതത്തെകുറിച്ച് കേട്ടിട്ടും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അതിനു കാരണമായി ചൂണ്ടിക്കാനിക്കുന്നത് വ്യോമയാന മന്ത്രാലയം നയിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയാണ് എന്നതായിരുന്നു . ഭരിക്കുന്ന മന്ത്രിക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണ ഗള്‍ഫ് യാത്രക്കാരുടെ ദുരിതങ്ങള്‍ മനസിലാക്കുവാന്‍ താല്പര്യമുണ്ടായിരുന്നുല്ല . വീമാനങ്ങള്‍ റദ്ധാക്കുന്നതും വൈകുന്നതും ഒക്കെ തുടര്‍ക്കഥയായിട്ടും പ്രവാസികള്‍ അലമുറയിട്ട് വിളിച്ചിട്ടും വ്യോമയാന മന്ത്രാലയം കനിഞ്ഞില്ല . അപ്പോഴും നമ്മള്‍ പറഞ്ഞു ഉത്തരേന്ത്യന്‍ മന്ത്രിക്ക് നമ്മളോട് താല്പര്യം ഇല്ലാത്തോണ്ടാണെന്ന്. അങ്ങനെ ആ മന്ത്രിയെ നമ്മള്‍ പ്രാകി . നമ്മുടെ ആഗ്രഹ സഫലീകരണം പൊലെ മന്ത്രിയെ മാറ്റി . വിളിച്ചാല്‍ വിളിപുറത്തെത്തുന്ന , നമ്മുടെ സങ്കടം മനസിലാക്കുന്ന മന്ത്രി പകരമെത്തി . പ്രഫൂല്‍ പട്ടേലിനു പകരം വയലാര്‍ രവി . പ്രഫൂല്‍ പട്ടേലിനു സ്വകാര്യ വീമാന കമ്പനികോളാടായിരുന്നു പ്രിയം എന്നറിഞ്ഞത്ത്കൊണ്ടാണ് അദ്ധേഹത്തെ തത്സ്ഥനത്ത് നിന്ന് മാറ്റിയത് എന്നൊന്നും ധരിച്ച് കളയരുത് . വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്ന് റ്റിയാന്‍ പോയത് നിസാരമായ വകുപ്പിലേക്കാണെന്നും തെറ്റായി ധരിച്ചേക്കരുത് . ഖനന വകുപ്പ് എന്ന് പറഞ്ഞാല്‍ പണം കുഴിച്ചെടുക്കുന്ന വകുപ്പാണ് എന്ന് മറന്ന് പോവുകയും അരുത് . ഏതായാലും നമുക്ക് പറയാം മേല്പടി മന്തിയെ മാറ്റിയത് നമ്മുടെ പ്രാക്ക് കൊണ്ട് തന്നെയാനെന്ന് . പകരം വന്ന മന്ത്രി പ്രവാസിക്കാര്യം കൂടി നേക്കുന്ന മന്ത്രിയാണ്. പ്രവാസിക്ഷേമതത്പരനായതിനാല്‍ യാത്രാ ദുരിതം ഒഴിപ്പിക്കാന്‍ മന്ത്രി മുന്‍കൈ എടുത്തേക്കും . വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കിട്ടിയശേഷം വയലാര്‍ രവി യൂ ഏ യില്‍ എത്തുകയാണ്, സങ്കടങ്ങള്‍ ഉണര്‍ത്താനുള്ളവര്‍ക്ക് മുഖാമുഖമോ , കടലാസില്‍ പകര്‍ത്തിയോ , ദൂരസംവേധന മാര്‍ഗ്ഗം ഉപയോഗിച്ചോ ബോധിപ്പിക്കാം. മണിക്കൂറുകള്‍ വൈകി പറക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും റദ്ധാക്കല്‍ പരമ്പര അവസാനിപ്പിക്കണമെന്നും സീസണടിസ്ഥനമാക്കി കൊള്ളലാഭം എടുക്കുന്നത് തടയണമെന്നുമൊക്കെ മന്ത്രിയോട് അപേക്ഷിച്ച് കൊള്ളുക . കാരണം ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ എന്ന് പറയാന്‍ ഇടവരരുത് . പരാതിയും പരിഭവവും പറയുന്നതിനോടൊപ്പം മുന്‍ ഗണനാ ക്രമത്തില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചും ചോദിച്ചേക്കണം . കൂട്ടത്തില്‍ ഒന്ന് കൂടി ഇക്കുറിയും സെന്‍സസ് വരുമ്പോള്‍ വിദേശ ഇന്ത്യക്കാര്‍ പട്ടികയില്‍ ഉണ്ടാകുമോ എന്ന് കൂടി ചോദിച്ചേക്കാം . എന്തായാലും ഉത്തരേന്ത്യന്‍ ലോബി എന്ന് പഴി പറഞ്ഞ് നമുക്ക് രക്ഷപെടാനാവില്ലല്ലോ . നോക്കാം കിണറ്റിലെ തവള കുളിച്ചാണോ കുടിച്ചാണോ കിടക്കുന്നതെന്ന് അന്വേഷിക്കാന്‍ ആളുണ്ടോ എന്ന്.....

Wednesday, November 3, 2010